നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച സംഭവം: കാനഡയെ പിന്തുണച്ച്‌ അമേരിക്കയും ബ്രിട്ടനും

നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച സംഭവം:  കാനഡയെ പിന്തുണച്ച്‌  അമേരിക്കയും ബ്രിട്ടനും

ന്യൂഡല്‍ഹി: ഇന്ത്യയിലെ നയതന്ത്രപ്രതിനിധികളെ പിന്‍വലിച്ച സംഭവത്തില്‍ കാനഡയെ പിന്തുണച്ച്‌ അമേരിക്കയും ബ്രിട്ടനും.

കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്‌ക്കാന്‍ നിര്‍ബന്ധിക്കരുതെന്നും 1961-ലെ വിയന്ന കണ്‍വന്‍ഷന്‍ ചട്ടങ്ങള്‍ ഇന്ത്യ പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. 41 നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യ വിടാന്‍ കാരണമായ ഇന്ത്യയുടെ തീരുമാനങ്ങളോടു യോജിപ്പില്ലെന്ന്‌ ബ്രിട്ടനും വ്യക്‌തമാക്കി. അതേസമയം, നയതന്ത്ര ഓഫീസുകളുടെ പ്രവര്‍ത്തനം കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയുടെ വാദം ഇന്ത്യ തള്ളി. സാധാരണക്കാരെ ഇന്ത്യ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവും വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.


കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും ഹര്‍ദീപ്‌ സിങ്‌ നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ തെളിവുകള്‍ കൈമാറാന്‍ കാനഡ തയാറായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.


നയതന്ത്ര ഉദ്യോഗസ്‌ഥരുടെ സാന്നിധ്യം കുറയ്‌ക്കണമെന്ന്‌ ഇന്ത്യ നിര്‍ബന്ധിക്കരുതെന്ന്‌ യു.എസ്‌. സ്‌േറ്ററ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ മാത്യു മില്ലര്‍ അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യത്തിനു പിന്നാലെ കനേഡിയന്‍ നയതന്ത്രജ്‌ഞര്‍ ഇന്ത്യയില്‍നിന്ന്‌ പോയതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നു. കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ബ്രിട്ടനുമായി ചേര്‍ന്ന്‌ കാനഡയുമായി സഹകരിക്കാന്‍ ഇന്ത്യയോട്‌ ആവശ്യപ്പെട്ടതായും മാത്യു മില്ലര്‍ വ്യക്‌തമാക്കി. നിരവധി കനേഡിയന്‍ നയതന്ത്രജ്‌ഞര്‍ ഇന്ത്യ വിടുന്നതിന്‌ കാരണമായ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളോട്‌ യോജിക്കുന്നില്ലെന്ന്‌ ബ്രിട്ടീഷ്‌ വിദേശകാര്യ വക്‌താവ്‌ പറഞ്ഞു.


സിഖ്‌ വിഘടനവാദി നേതാവ്‌ ഹര്‍ദീപ്‌ സിങ്‌ നിജ്‌ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ കാനഡ ആരോപിച്ചതിനെത്തുടര്‍ന്നാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശമായത്‌. കാനഡയുടെ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ തുല്യത വേണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ്‌ 41 നയതന്ത്ര പ്രതിനിധികളെ കാനഡ പിന്‍വലിച്ചത്‌.