ആശുപത്രികളിലും ബ്ലഡ് ബാങ്കുകളിലും രക്തത്തിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരേ കേന്ദ്രം

ആശുപത്രികളിലും ബ്ലഡ് ബാങ്കുകളിലും  രക്തത്തിന്   അമിത നിരക്ക് ഈടാക്കുന്നതിനെതിരേ കേന്ദ്രം
ശുപത്രികളിലും സ്വകാര്യ രക്ത ബാങ്കുകളിലും രക്തത്തിന് അമിത തുക ഈടാക്കുന്നതിന് തടയാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.
പ്രൊസസിങ് ചാര്‍ജുകള്‍ ഒഴികെയുള്ള എല്ലാ ഫീസും ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രക്തം വില്‍പ്പനയ്ക്കുള്ളതല്ല എന്ന കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. രാജ്യത്തുടനീളമുള്ള രക്തദാന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതുക്കിയ തീരുമാനം പാലിക്കാന്‍ സെന്‍ട്രല്‍ ഡഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, നാഷണല്‍ ബ്ലഡ് ട്രാസ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ (എന്‍ബിടിസി) പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്.

രക്തദാനത്തിന് സ്വകാര്യ ആശുപത്രികളിലും രക്തബാങ്കുകളിലും ശരാശരി 2000 രൂപ മുതല്‍ ആറായിരം രൂപവരെ ഈടാക്കുന്നുണ്ട്. രക്തത്തിന് ദൗര്‍ലഭ്യം നേരിടുകയോ അപൂര്‍വ രക്തഗ്രൂപ്പ് ആവശ്യം വരികയോ ചെയ്താല്‍ ഫീസ് 10,000 രൂപ വരെയാകും. ഇതിന് പുറമെ പ്രൊസസ്സിങ് ഫീസും ഈടാക്കും.

പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം 250 രൂപ മുതല്‍ 1550 രൂപവരെ മാത്രമേ പ്രൊസസ്സിങ് ഫീസ് ഈടാക്കാന്‍ കഴിയൂ. ഉദാഹരണത്തിന് മുഴുവന്‍ രക്തമോ പാക്ക് ചെയ്ത ചുവന്ന രക്താണുക്കളോ ആണ് വിതരണം ചെയ്യുന്നതെങ്കില്‍ 1550 രൂപ ഫീസ് ഈടാക്കാം. അതേസമയം, പ്ലാസ്മയ്ക്കും പ്ലേറ്റ്‌ലെറ്റിനും ഒരു പായ്ക്കറ്റിന് 400 രൂപയാണ് നല്‍കേണ്ടത്. ക്രോസ്-മാച്ചിങ്, ആന്റിബോഡി ടെസ്റ്റ് എന്നിവയുള്‍പ്പെടയുള്ള അധിക രക്ത പരിശോധനകള്‍ നടത്തുന്നതിനുള്ള നിരക്കുകളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

രോഗീ സൗഹൃദമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ പ്രധാനപ്പെട്ട നീക്കം നടത്തിയിരിക്കുന്നതെന്ന് ചികിത്സാരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.