അരവിന്ദ് കേജ്‍രിവാളിന്‍റെ പിഎയെ പുറത്താക്കി വിജിലന്‍സ്
ഡല്‍ഹി: ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പേഴ്സണല്‍ സെക്രട്ടറി ബി ഭവ് കുമാറിനെ പിരിച്ചുവിട്ട് വിജിലന്‍സ്.
ബി ഭവ് കുമാറിനെതിരെയുള്ള 2007ലെ കേസാണ് പുറത്താക്കലിന് കാരണമായി പറയുന്നത്. മഹേഷ് പാല്‍ എന്നയാളാണ് കേസ് നല്‍കിയത്. ഇയാള്‍ നോയിഡയില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ ജോലി ചെയ്തപ്പോള്‍ ബി ഭവ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍, പൊതുസേവകനായിട്ടും ജോലി ചെയ്യാന്‍ സമ്മതിച്ചില്ല എന്നായിരുന്നു പരാതി. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, കയ്യേറ്റത്തിന് ശ്രമിച്ചു എന്നിവയാണ് ബൈഭവിനെതിരെയുള്ള ആരോപണങ്ങള്‍. മതിയായ പരിശോധന നടത്താതെയാണ് ബൈഭവിനെ നിയമിച്ചത് എന്ന് കണ്ടെത്തിയാണ് വിജിലന്‍സിന്‍റെ നടപടി.
വിജിലന്‍സ് നടപടിയെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. "ആദ്യം മദ്യനയവുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ്. എഎപിയെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നതില്‍ സംശയമില്ല. ദേശീയ തലസ്ഥാനത്ത് ജനാധിപത്യം തകർക്കപ്പെടുകയാണ്" എഎപി നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു.