ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പിടിച്ചെടുത്തു

ത്തനംതിട്ട: കൊല്ലത്തെ ഓയൂരില്‍ നിന്ന് ആറ് വയസുകാരിയായ അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന ഫ്ലാറ്റില്‍ പൊലീസ് പരിശോധന.
പത്തനംതിട്ടയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള ഫ്ലാറ്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് കുട്ടിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന ഒരു മൊബൈല്‍ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബിഗേലിന്‍റെ അച്ഛൻ റെജി ജോണ്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ റെജി ആശുപത്രിക്ക് സമീപമുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് നാട്ടിലേക്ക് പോകുന്ന റെജി തിങ്കളാഴ്ച രാവിലെയാണ് തിരിച്ചെത്താറുള്ളത്.

അതേസമയം പത്തനംതിട്ടയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയെ കുറിച്ച്‌ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകിട്ടോടെയാണ് കൊല്ലത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം പത്തനംതിട്ടയിലെത്തി പരിശോധന നടത്തിയത്. എല്ലാ സാധ്യതകളും പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധനയെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ള ഉദ്ദേശം കണ്ടെത്താനായി കുട്ടിയുടെ അച്ഛന്‍റെ പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു.