തീവ്രവാദത്തിനെതിരെ ഇസ്രയേലിനൊപ്പം നില്‍ക്കും: ടെൽ അവീവിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളും ഋഷി സുനക് സന്ദര്‍ശിക്കും.
‘തീവ്രവാദമെന്ന തിന്മയ്‌ക്കെതിരെ ഇസ്രയേലിനൊപ്പം നില്‍ക്കും’ , വെള്ളിയാഴ്ച ടെല്‍ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് എക്സില്‍ കുറിച്ചു. യുദ്ധത്തില്‍ ഇസ്രയേലിലും പലസ്തീനിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഋഷി സുനക് അനുശോചനം അറിയിച്ചു.
ഗസ്സയ്ക്ക് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ വഴി തുറക്കണമെന്നും സുനക് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസംഇസ്‌റായേലില്‍ എത്തിയതിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും സന്ദര്‍ശനം.