ഭവനരഹിതനെ സഹായിച്ച ഇന്ത്യൻ വിദ്യാര്‍ത്ഥി അമേരിക്കയില്‍ ക്രൂരമായി കൊല്ലപ്പെട്ടു

ഭവനരഹിതനെ സഹായിച്ച ഇന്ത്യൻ വിദ്യാര്‍ത്ഥി  അമേരിക്കയില്‍  ക്രൂരമായി കൊല്ലപ്പെട്ടു

റ്റ്ലാന്റ: അമേരിക്കയില്‍ എംബിഎ ബിരുദം നേടിയ ഇന്ത്യൻ വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെട്ടു. ജോർജിയയില്‍ ഒരു കണ്‍വീനിയൻസ് സ്റ്റോറില്‍ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിവേക് സൈനി (25)യാണ് കൊല്ലപ്പെട്ടത്.

ജോർജിയ സ്റ്റേറ്റിലെ ലിത്തോണിയ നഗരത്തില്‍ ഭവന രഹിതനായ ജൂലിയൻ ഫോക്‌നറാണ് ക്രൂരതയ്‌ക്ക് പിന്നില്‍. ഇയാള്‍ അമ്ബതോളം തവണ ചുറ്റിക കൊണ്ട് വിവേകിന്റെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സ്റ്റോറിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മയക്കു മരുന്നിന് അടിമയാണ് ജൂലിയൻ ഫോക്‌നർ. താമസ സൗകര്യം ഇല്ലാത്ത ഇയാളെ കഴിഞ്ഞ രണ്ടു ദിവസമായി വിവേകും സ്റ്റോറിലെ മറ്റ് ജീവനക്കാരും ചേർന്ന് സഹായിച്ചിരുന്നു. 53 കാരനായ ജൂലിയൻ ഫോക്ക്നർക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും സ്റ്റോറില്‍ ഇരിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം അയാള്‍ക്ക് സഹായങ്ങള്‍ നല്‍കി. ‘അയാള്‍ ഒരു പുതപ്പ് കിട്ടുമോ എന്ന് ചോദിച്ചു, പുതപ്പുകള്‍ ഇല്ലെന്ന് ഞാൻ പറഞ്ഞു. പകരം ഒരു ജാക്കറ്റ് നല്‍കി. അയാള്‍ സിഗരറ്റും വെള്ളവും എല്ലാം ചോദിച്ച്‌ അകത്തും പുറത്തും നടക്കുകയായിരുന്നു,’ സ്റ്റോറിലെ ഒരു ജീവനക്കാരൻ പറഞ്ഞു.

കൊടും ശൈത്യമാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതിനാല്‍   അയാളോട് പുറത്തിറങ്ങാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം രാത്രി സൈനി, ഫോക്ക്നറോട് സ്ഥലം വിടാൻ പറഞ്ഞതായി ഡബ്ല്യുഎസ്ബി-ടിവി റിപ്പോർട്ട് ചെയ്തു. പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും പറഞ്ഞു. അതിനു ശേഷം സെയ്‌നി വീട്ടിലേക്ക് പോകുമ്ബോള്‍ പുറകെ ചെന്ന ഫോക്‌നർ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

‘ആദ്യം പുറകില്‍ നിന്ന് അടിച്ചു. തുടർന്ന് മുഖത്തും തലയിലും ഏകദേശം 50 തവണ അടിച്ചു. പോലീസ് എത്തുമ്ബോഴും ഫോക്ക്നർ ചുറ്റികയും പിടിച്ച്‌ ഇരയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. ചുറ്റിക താഴെയിടാൻ പോലീസ് നിർദ്ദേശം നല്‍കി. അതയാള്‍ അനുസരിച്ചു. കൊലപാതകം, സ്വത്ത് കൈകടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഫോക്‌നറീ ജയിലിലാക്കിയത്.