റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി ജയിലില്‍ മരിച്ച നിലയില്‍
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി (47) മരണപ്പെട്ടു. ആർട്ടിക് ജയില്‍ കോളനിയില്‍ വച്ചാണ് നവാല്‍നിയുടെ മരണം .
നടക്കാനിറങ്ങിയ നവാല്‍നിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. മെഡിക്കല്‍ സ്റ്റാഫ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവാല്‍നിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവിവരം പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.
മോസ്കോയില്‍ നിന്ന് ഏകദേശം 1,900 കിലോമീറ്റർ വടക്കുകിഴക്കായി ഖാർപ്പിലെ IK-3 പീനല്‍ കോളനിയിലായിരുന്നു നവാല്‍നി. റഷ്യയിലെ ഏറ്റവും കഠിനമായ ജയില്‍ ശിക്ഷയാണിത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഇവിടെയുള്ളത്. അതികഠിനമായ ശൈത്യം അനുഭവപ്പെടുന്ന പ്രദേശത്താണ് ജയില്‍ സ്ഥിതിചെയ്യുന്നത്.