നിങ്ങള്‍ അത്ര നിഷ്‌കളങ്കനല്ല : പതഞ്ജലി കേസില്‍ ബാബ രാംദേവിനോട് സുപ്രീംകോടതി
പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നല്‍കിയ കേസില്‍ വീണ്ടും സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ച് പതഞ്‌ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും.
കോടതിയലക്ഷ്യ കേസില്‍ ഇരുവരും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തുകയായിരുന്നു. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ വാദത്തില്‍ നിർദ്ദേശങ്ങള്‍ അവഗണിച്ചതിന് സുപ്രീംകോടതി ഇരുവരെയും ശാസിക്കുകയും അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാക്കാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 23 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ രാംദേവും ബാലകൃഷ്‌ണയും പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നാണ് വ്യക്തമാക്കിയതായി ഇരുവർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഹർജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാർ ചോദ്യങ്ങള്‍ ഉന്നയിച്ചത്