അമിത് ഷാക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ 2018 ല്‍ രാഹുല്‍ഗാന്ധി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.
കേസ് പരിഗണിച്ച യുപിയിലെ സുല്‍ത്താൻപൂർ കോടതിയാണ് രാഹുല്‍ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവദിച്ചത്. ‘കൊലപാതക കേസിലെ പ്രതി’ എന്ന് അമിത് ഷായെ രാഹുല്‍ഗാന്ധി സംബോധന ചെയ്തതാണ് കേസിന് ആസ്പദമായ സംഭവം.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം ഉണ്ടാക്കി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അസം സിഐഡി സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് പാർട്ടി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍ ജിതേന്ദ്ര സിംഗ് അസം കോണ്‍ഗ്രസ് അധ്യക്ഷൻ ഭൂപന്‍ കുമാർ ബോറ, പാർലമെന്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ എന്നിവരോടും ഹാജരാകാൻ സി ഐ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.