കനത്ത മൂടല്‍മഞ്ഞ് : 30 വിമാനങ്ങളും ട്രെയിനുകളും വൈകി; 17 വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂടല്‍മഞ്ഞ് തുടരുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 30 വിമാനങ്ങളാണ് നിലവില്‍ വൈകിയിരിക്കുന്നത്.
കനത്ത മൂടല്‍മഞ്ഞ് മൂലം വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താൻ കഴിയാതെ വന്നതോടെ എയര്‍പോര്‍ട്ടിനകത്ത് യാത്രക്കാര്‍ തടിച്ചുകൂടി. ലഗേജുകളുമായി മണിക്കൂറുകളോളമാണ് യാത്രക്കാര്‍ കഴിച്ചുകൂട്ടുന്നത്. 13-20 മണിക്കൂറോളം വിമാനസര്‍വ്വീസ് വൈകുന്നതിനാല്‍ വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരത കുറയുന്നതിനാലാണ് വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താൻ സാധിക്കാത്തത്. സമാനകാരണത്താല്‍ ഡല്‍ഹിയില്‍ നിന്നുള്ള 30 ട്രെയിനുകളും വൈകിയിരിക്കുകയാണ്.
കാലാവസ്ഥ മോശമായത് മൂലം വിമാനങ്ങള്‍ വൈകുന്നതിന് പിന്നാലെ യാത്രക്കാര്‍ പ്രകോപിതരാകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കാത്തിരുന്ന് മുഷിയുന്ന യാത്രക്കാര്‍ വിമാനജീവനക്കാര്‍ക്ക് നേരെ കയര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനം വൈകുമെന്ന് അറിയിപ്പ് നടത്തിയ പൈലറ്റിനെ യാത്രക്കാരൻ മര്‍ദ്ദിച്ചത് ഇന്നലെയായിരുന്നു