'ജീവിതമവസാനിപ്പിക്കാന്‍ അനുവദിക്കണം'; ചീഫ് ജസ്റ്റിസിന് വനിതാ ജഡ്ജിയുടെ കത്ത്: റിപ്പോര്‍ട്ട് തേടി

'ജീവിതമവസാനിപ്പിക്കാന്‍ അനുവദിക്കണം'; ചീഫ് ജസ്റ്റിസിന് വനിതാ ജഡ്ജിയുടെ കത്ത്: റിപ്പോര്‍ട്ട് തേടി

ന്യൂദല്‍ഹി: വനിതാ ജഡ്ജിയുടെ ലൈംഗികാതിക്രമ പരാതിയില്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഉത്തര്‍പ്രദേശിലെ ഒരു വനിതാ ജഡ്ജി, ജില്ലാ ജഡ്ജിയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്ന് ആരോപിച്ചും ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

'ദയവുചെയ്ത് എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. എന്റെ ജീവിതം - പിരിച്ചുവിടപ്പെടട്ടെ. ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തത്. എന്‍േത് ഒരു അനാവശ്യ ജീവിതം തോന്നുന്നു,' ബന്ദയിലെ വനിതാ ജഡ്ജി കത്തില്‍ പറഞ്ഞു. ഒരു ജില്ലാ ജഡ്ജിയും കൂട്ടാളികളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ബന്ദയിലെ വനിതാ ജഡ്ജി രംഗത്തെത്തിയത്.

ഒരു വര്‍ഷത്തിലേറെയായി വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണിത്. കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരം സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വനിതാ ജഡ്ജിയുടെ എല്ലാ പരാതികളുടേയും നിജസ്ഥിതി സംബന്ധിച്ച്‌ ഇന്ന് രാവിലെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം തുറന്ന കത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഇന്നലെ രാത്രി തന്നെ സെക്രട്ടറി ജനറലിനെ അറിയിച്ചിട്ടുണ്ട്. 2023 ജൂലൈയില്‍ ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണം 'പ്രഹസനവും വ്യാജവുമാണ്' എന്ന് വനിതാ ജഡ്ജി പറയുന്നു.

അന്വേഷണത്തിലെ സാക്ഷികള്‍ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ്. സാക്ഷികള്‍ അവരുടെ ബോസിനെതിരെ മൊഴി നല്‍കും എന്ന് കമ്മറ്റി പ്രതീക്ഷിക്കുന്നത് തനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് എന്നും വനിതാ ജഡ്ജി പറഞ്ഞു.