നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും

യെമനില്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാന്‍ ഉത്തരവായി. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ തടവില്‍ കഴിയുന്നത്. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.
2017 ജൂലൈയിൽ പാലക്കാട് സ്വദേശിയായ നിമിഷപ്രിയയും സുഹൃത്തും ചേർന്ന് യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊന്നുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. വധശിക്ഷ റദ്ദാക്കുന്നതിനായുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരവെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, വധശിക്ഷ ഒഴിവായി കിട്ടാനുള്ള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു.
തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് വധശിക്ഷ ഉറപ്പായത്.