നിമിഷ പ്രിയ കേസ് വളരെ സങ്കീര്‍ണമായ പ്രശ്നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പങ്ക് എന്താണെന്നറിയില്ലെന്നും കേസില്‍ കാന്തപുരം ഇടപെട്ടതായി വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ കേന്ദ്രസർക്കാർ നിമിഷപ്രിയയ്ക്കായി നിയമസഹായം ഉറപ്പുവരുത്തുകയും അഭിഭാഷകനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങൾക്ക് നിമിഷയെ കാണാനുംഅവസരമൊരുക്കി.ഒത്തുതീര്‍പ്പിലൂടെ പരിഹാരം കാണാനായുള്ള നീക്കങ്ങൾ നടത്തിയതിനെത്തുടർന്ന് യെമനിലെ പ്രാദേശിക ഭരണകൂടം വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ഇതു കാരണം ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
നിമിഷപ്രിയയ്ക്കായി മേഖലയിലെ സുഹൃദ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും വിഷയം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.