നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം.
നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലിന്റെ ഹർജിയിൽ കേന്ദ്ര സർക്കാർ നാളെ മറുപടി നൽകും. ആക്ഷൻ കൗൺസിലിന്റെ ഹർജി നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ഹാജരായി മറുപടി നൽകും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സർക്കാരിന്റെ മറുപടി.