മണിപ്പൂരില്‍ കലാപത്തിനു വഴിയൊരുക്കിയ ഉത്തരവ് റദ്ദാക്കി

മണിപ്പൂരില്‍  കലാപത്തിനു വഴിയൊരുക്കിയ ഉത്തരവ് റദ്ദാക്കി

ഗുവാഹത്തി: മണിപ്പൂരില്‍ കലാപത്തിനു വഴിവച്ച ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. ഭൂരിപക്ഷ ജന വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടിക വർഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്.

പട്ടിക വർഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനോടു ഉത്തരവിട്ടതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപം ഒരു വർഷം പിന്നിട്ടിട്ടും സംസ്ഥാനം ഇതുവരെ സാധാരണ നിലയിലേക്ക് ആയിട്ടില്ല. കലാപത്തില്‍ ഏതാണ്ട് ഇരുന്നൂറിനു മുകളില്‍ ആളുകളാണ് മരിച്ചത്. പുതിയ ഉത്തരവില്‍ ഗോത്ര വിഭാഗങ്ങളെ പട്ടിക വർഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുൻ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു.

പട്ടിക വർഗ പട്ടികയില്‍ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികള്‍ക്കു സാധിക്കില്ല. കേന്ദ്ര സർക്കാരിനാണു അതിന്റെ ചുമതലയെന്നും അന്ന് ഭരണഘടനാ ബഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് അന്നത്തെ ഹൈക്കോടതി ഉത്തരവിലെ നിർദ്ദേശം റദ്ദാക്കാൻ ജസ്റ്റിസ് ഗോല്‍മി ഗൈഫുല്‍ഷില്ലു ഉത്തരവിട്ടത്. 2023 മാർച്ച്‌ 27നു ആക്ടിങ് ചീഫ് ജസ്റ്റിസ് എംവി മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും നേരത്തെ ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹർജി പരിഗണിച്ചപ്പോഴായിരുന്നു പരമോന്നത കോടതി അന്നു ചോദ്യം ഉന്നയിച്ചത്.

ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിനു പട്ടിക വർഗ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ സംഘടന ചുരാചന്ദ്പുരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് പിന്നീട് കലാപമായി മാറിയത്.