വിദ്യാര്‍ഥി സംഘര്‍ഷം; എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

വിദ്യാര്‍ഥി സംഘര്‍ഷം; എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കൊച്ചി: വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ വധശ്രമമുണ്ടായതിന് പിന്നാലെയാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്.

പ്രിൻസിപ്പലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനമായത്.

വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി ഇന്ന് പുലർച്ചെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു. പരിക്കേറ്റ നാസർ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെ ഒമ്ബത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുള്‍ മാലിക്കാണ് കേസിലെ ഒന്നാം പ്രതി.

അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോളേജില്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസർ അബ്ദുല്‍ റഹ്മാൻ നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടിവാളും ബീയർ കുപ്പിയും മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.