വാടാനപ്പള്ളിയിൽ മുഖ്യമന്ത്രിയായി കെ സി നയിക്കട്ടെ എന്ന് ബോര്‍ഡ് വച്ചത് സിപിഎം പ്രവർത്തകൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍: വാടാനപ്പള്ളിയിൽ കോൺഗ്രസിനുള്ളിലെ തർക്കമാണെന്ന തരത്തിൽ “കെ സി നയിക്കട്ടെ” എന്ന സന്ദേശമുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് പിന്നിൽ സി.പി.എം പ്രവർത്തകനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ സ്ഥാപിച്ച ബോർഡ് സ്ഥാപിക്കുന്നത് സി.പി.എം പ്രവർത്തകനായ അരവശേരി മുഹമ്മദാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബോർഡ് സ്ഥാപിക്കുന്ന മുഹമ്മദിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭർത്താവാണ് മുഹമ്മദ്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തിൽ ബോർഡ് സ്ഥാപിച്ച് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമമെന്നാണ് യുഡിഎഫിന്റെ ആരോപണം.സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി.
വ്യാജ പ്രചാരണത്തിലൂടെ കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായി വാടാനപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി. രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.