''ഇന്ത്യക്കാർ ഉടനെ ടെഹ്‌റാന്‍ വിടണം"; കര്‍ശന നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൂടുതൽ വഷളാകുന്നതിനിടയിൽ എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന്‍ വിടണമെന്ന കര്‍ശന നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. എന്നാൽ വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇറാൻ നടത്തിയ ആക്രമങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഈ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാർഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇറാന്‍ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നതിനാൽ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസമുണ്ടാകില്ല. ഇതിനായി ഇന്ത്യുടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ അര്‍മേനിയൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. നടപടികൾക്രമങ്ങൾ അതിവേഗം പൂർത്തിയാകുമെന്നാണ് കരുതുന്നത്.