ഇ പിയുടെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഡിസി ബുക്ക്സ് മുൻ എഡിറ്റർ പ്രതി

ഇപി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഡിസി ബുക്ക്സ് മുൻ എഡിറ്റർ എവി ശ്രീകുമാർ മാത്രമാണ് പ്രതി. കോട്ടയം സിജെഎം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം.
കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പുസ്തകത്തിൻ്റെ ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ഇപിയുടെ പരാതി. വയനാട്- ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനമായിരുന്നു ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തൻ്റെ ആത്മകഥയല്ലെന്ന് ഇപി പരസ്യ നിലപാടെടുത്തു. ഇപിയുടെ പരാതിയിൽ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്.
ഡിസി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എവി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇപി ജയരാജനും ഡിസി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു