ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ നിയന്ത്രണം ; താമസിക്കുന്ന സ്ഥലത്ത് മാത്രം സ്വകാര്യ പ്രാക്ടീസിന് അനുമതി
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതി നല്‍കൂ.സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ ആശുപത്രികളിലേയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഡോക്ടര്‍ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ ആരോഗ്യ വകുപ്പില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡൻഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയോട് ചേര്‍ന്നും വാണിജ്യ സമുച്ചയങ്ങളിലും ഉള്‍പ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം ഉണ്ടാകും. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഓരോ തസ്തിക വീതവും 2 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് കാരണമാണ്.
വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. ആര്‍ദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും സംസ്ഥാനം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ ജറിയാട്രിക്‌സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നത്.