ടെൽ അവീവ്-ഡൽഹി റൂട്ടിലെ സർവീസ് ആരംഭിക്കാനുള്ള നടപടികള്‍ റദ്ദാക്കി എയർ ഇന്ത്യ
ജറുസലേം: ടെൽ അവീവ്-ഡൽഹി റൂട്ടിൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടികൾ നിർത്തിവച്ച് എയർ ഇന്ത്യ. സെപ്‌റ്റംബർ അവസാനം വരെയാണ് നിലവിൽ സർവീസ് നിർത്തിവച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുറച്ച് കാലങ്ങളായി എയർ ഇന്ത്യ ഈ റൂട്ടിലെ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഇറാനെതിരെ അമേരിക്കയുടെ ആക്രമണങ്ങൾ ശക്തമായതോടെയാണ് സർവീസ് പുനരാരംഭിക്കുന്ന നടപടി താത്‌കാലികമായി നിർത്തിവച്ചത്.
സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് സെപ്‌റ്റംബർ അവസാനം വരെ ടെൽ അവീവ്- ഡൽഹി റൂട്ടിലെ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് നിരവധി അന്താരാഷ്‌ട്ര വിമാനക്കമ്പനികളും സർവീസ് നിർത്തിവച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എൽ അൽ, ഇസ്രാഎയർ, അർക്കിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികൾക്ക് പുറമേ മറ്റ് ചില അന്താരാഷ്ട്ര വിമാനക്കമ്പനികൾ മാത്രമാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ജോലി സംബന്ധമായ കാര്യങ്ങൾക്കും അവധിക്കാല സന്ദർശനത്തിനായി പോകുന്നവർക്കും പുതിയ തീരുമാനം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.
ഫെബ്രുവരി 28 നാണ് ഇറാൻ യുഎസ് സംഘർഷം ആരംഭിക്കുന്നത്. സംഘർഷം ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ എപ്രിൽ, മെയ് മാസങ്ങളിലെ സർവീസ് എയർ ഇന്ത്യ നിർത്തിവച്ചിരുന്നു. പിന്നീട് ഇത് ജൂലൈയിലേക്കും ഇപ്പോൾ സെപ്‌റ്റംബറിലേക്കും നീട്ടിവയ്‌ക്കുകയായിരുന്നു.