ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം വേണമെന്ന് ഫോണ്‍ കോള്‍

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു.

ബന്ധുവാണ് ഫോണ്‍ എടുത്ത് സംസാരിച്ചത്. മറുതലക്കല്‍ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്.

വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്ന നമ്ബറില്‍ വിളിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന
വ്യാപകമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ എല്ലാ അതിര്‍ത്തികളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ പൊലീസ് നടത്തിയിരുന്നത്. ഡിഐജി ആര്‍ നിശാന്തിയാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റൂറല്‍ ഏരിയയിലെ വഴികളിലുള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സൈബര്‍ സെല്ലുള്‍പ്പെടെ അന്വേഷണം നടക്കുന്നുണ്ട്.

കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍
സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്ബോഴാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറച്ചു വന്നിട്ടുണ്ട്. കുട്ടിയെ കടത്തിയത് വീടിന് സമീപത്ത് വെച്ചാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. സിസിടി ദൃശ്യത്തില്‍ കാറിന്റെ നമ്ബര്‍ വ്യക്തമല്ല.

കെഎല്‍ 01 എന്ന് നമ്ബര്‍ പ്ലേറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്ബര്‍ വ്യക്തമല്ല. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. സഹോദരിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോരന് പരിക്കുണ്ട്. ഓടി വീട്ടിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ വിവരം സഹോദരനാണ് വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ ഫോണ്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് വെള്ള നിറത്തിലുള്ള കാറാണെന്ന് കണ്ടെത്തുന്നത്.