സിനിമയെ കലയായി കണ്ടാൽ പോരെ? 'കാലം പറഞ്ഞ കഥ'യുടെ റിലീസ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയെന്ന തരത്തിൽ പറയപ്പെടുന്ന 'കാലം പറഞ്ഞ കഥ' എന്ന ചിത്രത്തിനെതിരേ കേസിലെ പ്രതിയായ അഫാന്‍റെ പിതാവ് നൽകിയ ഹർജിയിൽ ചോദ‍്യവുമായി ഹൈക്കോടതി.
കേസിന് ആസ്പദമായ സംഭവമാണ് ചിത്രത്തിലുള്ളതെന്നതിന് എന്താണ് തെളിവെന്ന് ചോദിച്ച ഹൈക്കോടതി സിനിമയെ കലയായി കണ്ടാൽ പോരെയെന്നും സിനിമ എങ്ങനെയാണ് കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുന്നതെന്നും ചോദിച്ചു.
സെൻസർ ബോർഡ് അടക്കമുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അഫാന്‍റെ പിതാവ് ചിത്രത്തിന്‍റെ റിലീസ് മാറ്റണമെന്നാവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2025 ഫെബ്രുവരി 24നായിരുന്നു സ്വന്തം സഹോദരൻ ഉൾപ്പടെ അഞ്ച് പേരെ അഫാൻ അതിദാരുണമായി കൊലപ്പെടുത്തിയത്.