സ്റ്റാലിനോ ഉദയനിധിയോ ആഗോള അയ്യപ്പ സംഗമത്തിനെത്തിയാൽ തടയുമെന്ന് രാജീവ് ചന്ദ്രശേഖർ

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകൻ ഉദയനിധിയോ എത്തിയാൽ തടയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്റ്റാലിൻ്റെ ഒന്നിനും കൊള്ളാത്ത മകൻ ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ വ്യക്തിയാണെന്നും ഇതെല്ലാം ഓരോ ഹിന്ദുവിൻ്റെയും മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ച പോസ്റ്റിൽ പറഞ്ഞു. അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല. ഇരുവരും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിശ്വാസികളോട് മാപ്പ് പറയണം. അയ്യപ്പ ഭക്തരെ ജയിലിൽ അടച്ച ഇടത് സർക്കാരിന്റെ കിരാത നടപടി വിശ്വാസികൾ മറന്നിട്ടില്ലെന്നും ആചാരങ്ങൾ ലംഘിക്കുവാൻ ബോധപൂർവ്വം കേരള സർക്കാർ ശ്രമം നടത്തിയെന്നും പോസ്റ്റിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സി പി എം സർക്കാർ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗവുമാണ്. ഈ വിഷയത്തിൽ തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബി ജെ പി അനുവദിക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.