സലാം എയര്‍ മസ്കറ്റ് -തിരുവനന്തപുരം സര്‍വിസിന് നാളെ തുടക്കമാകും
മസ്കറ്റ്: ഒമാന്‍റെ ബജറ്റ് എയര്‍ വിമാനം സലാം എയറിന്‍റെ മസ്കറ്റ്-തിരുവനന്തപുരം സര്‍വിസ് ബുധനാഴ്ച മുതല്‍ തുടങ്ങും.ആഴ്ചയില്‍ രണ്ടു വീതം സര്‍വിസുകളായിരിക്കും ഉണ്ടാകുക. ടിക്കറ്റ് ബുക്കിങ് ഇതിനകം തുടങ്ങിയിട്ടുണ്ട്.ബുധൻ, ഞായര്‍ ദിവസങ്ങളില്‍ മസ്കത്തില്‍നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച 3.25ന് തിരുവനന്തപുരത്തെത്തും.
ശരാശരി 42 റിയാലാണ് വെബ്സൈറ്റില്‍ ടിക്കറ്റ് നിരക്ക് കാണിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാല്‍ അധികം നല്‍കിയാല്‍ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും സാധിക്കും. എന്നാല്‍, ഫെബ്രുവരിയില്‍ 60 റിയാലിന് മുകളിലായി ടിക്കറ്റ് നിരക്ക് ഉയരുന്നുണ്ട്. മാര്‍ച്ചില്‍ 80 റിയാലായും വര്‍ധിക്കുന്നുണ്ട്.തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വിസ്. പുലര്‍ച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തില്‍ എത്തും.
അധിക ദിവസവും 59.50 റിയാലാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരിയില്‍ ഇത് 64 റിയാല്‍വരെ എത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നു മുതല്‍ സലാം എയര്‍ ഇന്ത്യൻ സെക്ടറില്‍നിന്ന് പൂര്‍ണമായും പിൻവാങ്ങിയിരുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സര്‍വിസുകള്‍ നിര്‍ത്തുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇത് പുനരാരംഭിച്ചതിന്‍റെ ഭാഗമായി കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കത്തില്‍നിന്ന് നേരിട്ടു സര്‍വിസുകള്‍ തുടങ്ങിയിട്ടുണ്ട്.