രണ്ടരക്കോടി ചെലവിൽ വിവാഹം, 800 പവൻ സ്വർണം, 70 ലക്ഷത്തിന്‍റെ കാർ...! എന്നിട്ടും പോരാ; വിവാഹം കഴിഞ്ഞ് 78–ാംനാൾ 27കാരി ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഭർത്താവിന്‍റെയും ബന്ധുക്കളുടെയും പീഡനത്തിൽ മനംനൊന്താണ് റിധന്യ (27) ആത്മഹത്യ ചെയ്തത്. കാറിൽ വിഷം കഴിച്ച് മരിച്ച നിലയിലായിരുന്നു റിധന്യയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് കവിൻ കുമാർ, ഭർത്താവിന്‍റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏപ്രിൽ 11 നായിരുന്നു റിധന്യയും കവിൻകുമാറും (28) ആയുള്ള വിവാഹം. 800 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി, വിവാഹത്തിനായി 2.5 കോടി രൂപ ചെലവഴിച്ചിരുന്നു. ഇതിനു പുറമെ 200 പവൻ കൂടി നൽകാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ, ഈ 200 പവന്‍ ഉടൻ വേണമെന്നാവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും തന്നെ ഉപദ്രവിക്കുകയായിരുന്നു എന്ന് റിധന്യ പറഞ്ഞിരുന്നു.
ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഓട്ടോ ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് റിധന്യയുടെ അച്ഛൻ അണ്ണാദുരൈ. അയാൾ ഇപ്പോൾ ഒരു ബനിയൻ കമ്പനി നടത്തുകയാണ്.
ഭർത്താവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന് റിധന്യ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് പെൺകുട്ടി അച്ഛന് വാട്ട്‌സ്ആപ്പിൽ ഒരു ഓഡിയോ സന്ദേശവും അയച്ചു.
ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്നിറങ്ങിയത്. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി വിഷം കഴിച്ചതായാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.