തിരുവനന്തപുരത്ത് ഗവര്‍ണര്‍ പതാക ഉയര്‍ത്തി, കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് പ്രസംഗം: വേദിയില്‍ മുഖ്യമന്ത്രിയും

തിരുവനന്തപുരത്ത് ഗവര്‍ണര്‍ പതാക ഉയര്‍ത്തി, കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് പ്രസംഗം: വേദിയില്‍ മുഖ്യമന്ത്രിയും

തിരുവനന്തപുരം: 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.  

രാവിലെ ഒൻപത് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വേദിയില്‍ സന്നിഹിതരായിരുന്നു. റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണർ പതാക ഉയർത്തി.വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നുവരികയാണ്. 

മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഗവർണർ പ്രസംഗം ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങള്‍ എടുത്തുപറഞ്ഞു. വിയോജിപ്പുകള്‍ അക്രമത്തിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തെ വ‌ഞ്ചിക്കലാണ്. അധികാരത്തിനായുള്ള മത്സരങ്ങള്‍ ഭരണനിർവഹണത്തെ ബാധിക്കരുത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബാഹ്യ ഇടപെടലുകള്‍ അക്കാദമികരംഗത്തെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലില്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.

 അതേസമയം, വേദിയില്‍ അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രിയും ഗവർണണറും പരസ്‌പരം മിണ്ടിയില്ല.

ഇടുക്കിയില്‍ ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. എറണാകുളത്ത് മന്ത്രി കെ രാജൻ, മലപ്പുറത്ത് മന്ത്രി ജി ആർ അനില്‍, കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസ്, തേക്കിൻക്കാട് മൈതാനത്ത് മന്ത്രി കെ രാധാകൃഷ്ണൻ, പാലക്കാട് മന്ത്രി കെ കൃഷ്ണൻകുട്ടി, വയനാട്ടില്‍ മന്ത്രി എ കെ ശശീന്ദ്രൻ, കൊല്ലത്ത് മന്ത്രി കെ ഗണേഷ് കുമാർ എന്നിവരും പതാക ഉയർത്തി.