'എല്ലാവർക്കും നന്ദി': അബ്ദുൾ റഹിം രണ്ട് പതിറ്റാണ്ടിന്റെ തടവ് ജീവിതത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി; ഹര്‍ഷാരവങ്ങളോടെ സ്വീകരണം
കോഴിക്കോട്: ഇരുപതു വർഷത്തെ സങ്കടങ്ങൾ ഒടുവിൽ സന്തോഷാശ്രുക്കൾക്ക് വഴിമാറി. സൗദിയിലെ വധശിക്ഷയിൽ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശ് അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. ബലി പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് റഹീമിനെ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ തന്നെ കാത്തു നിന്നവരോട് നിറകണ്ണുകളോടെയാണ് റഹീം സംസാരിച്ചത്. 9.15 ഓടെ റഹീം കോടമ്പുഴയിലെ തറവാട്ടു വീടായ സീനത്ത് മൻസിലിൽ എത്തി.
സൗദി പൗരന്‍റെ മകന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് വധശിക്ഷ വിധിച്ചത്. ഒടുവിൽ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെയാണ് റഹീമിന്‍റെ മോചനം സാധ്യമായത്. ആഗോള മലയാളികൾ ഒന്നിച്ചു നിന്നാണ് റഹീമിനെ മോചിതനാക്കുന്നതിനായുള്ള ദയാധനം സ്വരൂപിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി കൈമാറിയത്.