പി.എം.ശ്രീ പദ്ധതി; ചീഫ് സെക്രട്ടറിക്ക് കത്തയക്കാൻ ഒരുങ്ങി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

Sep 4, 2026 - 19:41
Sep 4, 2026 - 19:51
 0  3
പി.എം.ശ്രീ പദ്ധതി; ചീഫ് സെക്രട്ടറിക്ക് കത്തയക്കാൻ ഒരുങ്ങി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും പ്രതിസന്ധിയിൽ. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കത്തയക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ഉടൻ കത്തയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി, എസ്.എസ്.കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പദ്ധതിയിൽ കേരളം എന്ത് നയപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കൂടിക്കാഴ്ചയിൽ കേന്ദ്രം ആരാഞ്ഞു.

പദ്ധതി മുന്നോട്ടുകൊണ്ടുപോയില്ലെങ്കിൽ സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് അനുവദിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ കര്‍ശന നിലപാട്. എസ്.എസ്.കെ ഫണ്ട് ഇനത്തിൽ മാത്രം ആകെ 1,500 കോടി രൂപയാണ് കേരളത്തിന് കിട്ടാനുള്ളത്. ഇതിൽ 350 കോടി രൂപ ഈ വർഷത്തെ അർഹമായ വിഹിതവും കുടിശ്ശികയുമാണ്.

അതേസമയം, പദ്ധതി നടപ്പാക്കരുതെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദേശിച്ചത്. കോൺഗ്രസിനൊപ്പം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ സർക്കാർ രാഷ്ട്രീയമായി കൂടുതൽ വെട്ടിലായിരിക്കുകയാണ്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പി.എം.ശ്രീയെ ശക്തിയുക്തം എതിർത്തിരുന്ന യു.ഡി.എഫ്, നിലവിൽ എൽ.ഡി.എഫ് സർക്കാർ ഇതിൽ ഒപ്പുവെച്ചതുകൊണ്ട് പിന്മാറുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനത്തിന് അർഹമായ കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇതിനെ ന്യായീകരിച്ചത്.

എന്നാൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പി.എം.ശ്രീ നടപ്പാക്കരുതെന്നാണ് പൊതുവെയുള്ള ശക്തമായ അഭിപ്രായമെങ്കിലും, ഇതിൽ നിന്നും പൂർണ്ണമായി പിന്മാറുന്നതിൽ ഭരണപരമായ പരിമിതികളുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്