നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കും; അരിന്ദം ബാഗ്ചി
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീല്‍ യെമൻ സുപ്രീം കോടതി തള്ളിയതോടെ നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിമിഷപ്രിയയുടെ അപ്പീല്‍ യെമൻ സുപ്രീംകോടതി തള്ളിയതായി വിവരം ലഭിച്ചു. യെമനിലെ നിയമപ്രശ്‌നമായതിന്റെ പരിമിതിയുണ്ട്. എങ്കിലും എല്ലാവിധത്തിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യെമൻ കോടതിയുടെ വധശിക്ഷയ്ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമൻ സുപ്രീം കോടതി തള്ളിയതായി കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും ഇതു തങ്ങള്‍ക്ക് കിട്ടിയ വിവരമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. മോചനത്തിനായി യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലില്‍ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.