ചോദ്യത്തിന് കോഴ ആരോപണം: മെഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ ആരോപണം: മെഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കി.

പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മെഹുവയെ പുറത്താക്കാൻ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച്‌ പ്രമേയം അവതരിപ്പിച്ചാണ് ലോക്സഭയില്‍ നിന്ന് മെഹുവയെ പുറത്താക്കിയത്.

എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാൻ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാൻ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.എത്തിക്സ് കമ്മിറ്റിക്ക് മുമ്ബാകെ സംസാരിക്കാൻ അവര്‍ക്ക് അവസരം ലഭിച്ചിരുന്നുവെന്നാണ് സ്പീക്കര്‍ വിശദീകരിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

'മെഹുവ മൊയ്ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ ഈ സഭ അംഗീകരിക്കുന്നു. അതുകൊണ്ട് അവര്‍ എംപിയായി തുടരുന്നത് ഉചിതമല്ല', മെഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശൻ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്.