ദുരന്തഭൂമിയിൽ മുസ്ലിം ലീഗ് ഒരുക്കിയ 51 വീടുകൾ ഉയർന്നു
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസമായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളുടെ ഗൃഹപ്രവേശനം നടന്നു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങും തണലുമായി ലീഗ് നിർമ്മിച്ചു നൽകുന്ന ഈ വീടുകൾ, ദുരിതബാധിതരുടെ ജീവിതം തിരികെ പിടിക്കാനുള്ള വലിയൊരു കൈത്താങ്ങായി മാറുകയാണ്.
ദുരന്തബാധിതര്‍ക്കായി ജൂണ്‍ 15-ന് 25 വീടുകള്‍ കൂടി പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബാക്കിയുള്ള വീടുകള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതര്‍ക്കായി മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ ലീഗ് ഒരുക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല, മനുഷ്യത്വപരമായി കണ്ടാല്‍ മതി. ദുരന്തത്തിനെ എങ്ങനെ അതിജീവിക്കുമെന്നതില്‍ നിന്നാണ് വീടുകൊടുക്കാനുള്ള തീരുമാനം ഉണ്ടായത്. അതില്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. ലോകത്തിന്റെ നാനാഭാഗങ്ങില്‍ നിന്നും സഹായം എത്തി', അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട നിർമ്മാണം വിജയകരമായി പൂർത്തിയാക്കി വീടുകളുടെ കൈമാറ്റം നടന്നതോടെ പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ലീഗ് നേതൃത്വം.