ബൈക്കില്‍ പോകുമ്ബോള്‍ പട്ടത്തിൻറെ നൂല് കുരുങ്ങി കഴുത്തുമുറിഞ്ഞ് സൈനികൻ മരിച്ചു
ഹൈദരാബാദ്: പട്ടത്തില്‍ കെട്ടിയ 'ചൈനീസ് മാഞ്ചാ' കുരുങ്ങി കഴുത്ത് മുറിഞ്ഞ് സൈനികൻ മരിച്ചു. നായിക് കെ. കോട്ടേശ്വര റെഡ്ഡിയാണ് ബൈക്കില്‍ പോകുമ്ബോള്‍ വഴിയോരത്തെ വിളക്കില്‍ കുരുങ്ങിക്കിടന്ന പട്ടത്തിൻറെ നൂല്‍ കഴുത്തില്‍ കുരുങ്ങി മുറിഞ്ഞതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചത്.
ഗോള്‍കോണ്ടയിലെ സൈനിക ആശുപത്രിയില്‍ ജോലിചെയ്യുന്ന നായിക് ജോലിക്കായി പോകുമ്ബോഴാണ് അപകടമുണ്ടായത്. വണ്ടിയില്‍നിന്ന് വീണ ഇയാളെ ഒപ്പമുണ്ടായിരുന്ന ശങ്കര്‍ ഡൗഡ് എന്നയാള്‍ ഉടനടി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഭാര്യയും രണ്ടുവയസുള്ള മകളും അടങ്ങുന്നതുമാണ് നായികിൻറെ കുടുംബം. അന്ത്യകര്‍മങ്ങള്‍ അദ്ദേഹത്തിന്റെ ജന്മനാടായ വിശാഖപട്ടണം ജില്ലയില്‍ നടത്തും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മനപൂര്‍മല്ലാത്ത നരഹത്യക്ക് തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെ കേസെടുത്തു.
ഈടുനില്‍ക്കുന്നതിനാലും പൊട്ടാനുള്ള സാധ്യത കുറവായതിനാലും മത്സരാധിഷ്ഠിതമായി പട്ടം പറത്തുന്നവര്‍ സംക്രാന്തി ആഘോഷത്തിനും മറ്റുമായി ചൈനീസ് മാഞ്ചാ നൂലാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.