രാമക്ഷേത്ര ഉദ്ഘാടനം ; കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന ആവശ്യം ശക്തമാക്കി ഇന്‍ഡ്യ സഖ്യകക്ഷികള്‍
ഡല്‍ഹി: അയോധ്യാ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനത്തിനെതിരെ ഇൻഡ്യ മുന്നണിയില്‍ പ്രതിഷേധം ശക്തമാകുന്നു.
ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇൻഡ്യ മുന്നണിയില്‍ ആദ്യം നിലപാട് വ്യക്തമാക്കിയത് ഇടത് പാര്‍ട്ടികള്‍ ആണ്. മതപരമായ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും സി.പി.ഐയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ആര്‍.ജെ.ഡി തീരുമാനം ലാലു പ്രസാദ് യാദവും ജെഡിയു നിലപാട് നിതീഷ് കുമാറും തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് മമത ബാനര്‍ജിയും വ്യക്തമാക്കിയത്. എൻ.സി.പി നേതാവ് ശരദ് പവാറിന് ഇത് വരെ ക്ഷണം ലഭിച്ചിട്ടില്ല. സമാജ്‌വാദി പാര്‍ട്ടിയേ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ബി.ജെ.പി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആണ് സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, മല്ലികാര്‍ജുൻ ഖാര്‍ഗെ എന്നിവര്‍ക്ക് ലഭിച്ച ക്ഷണത്തെ കോണ്‍ഗ്രസ് അനുഭാവപൂര്‍വം പരിഗണിക്കുന്നത്. ഈ നിലപാട് അംഗീകരിക്കാൻ ഇൻഡ്യ മുന്നണിയിലെ മിക്ക പാര്‍ട്ടികള്‍ക്കും സാധിക്കുന്നില്ല.
അതുകൊണ്ട് തന്നെ തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണം എന്നാണ് സഖ്യ കക്ഷികളുടെ നിലപാട്. പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തില്‍ സമാന ആവശ്യം ഉന്നയിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നേരത്തെ സോണിയാ ഗാന്ധിയോ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പൊള്‍ മൗനം പാലിക്കുകയാണ്