വീല്‍ചെയര്‍ നിഷേധിച്ചതിനെ തുടർന്ന് എണ്‍പതുകാരന്റെ മരണം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

വീല്‍ചെയര്‍ നിഷേധിച്ചതിനെ തുടർന്ന്     എണ്‍പതുകാരന്റെ മരണം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് എണ്‍പതുകാരനായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഈ മാസം 16 ന് മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിലായിരുന്നു സംഭവം.

സംഭവത്തില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സീവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ ഇന്ത്യക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ ഡിജിസിഎ എയര്‍ ഇന്ത്യക്ക് പിഴ വിധിക്കുകയായിരുന്നു.

യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നുവെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ ആവശ്യപ്പെട്ടതായും എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍ ഭാര്യയോടൊപ്പം ടെര്‍മിനലിലേക്ക് നടക്കാന്‍ യാത്രക്കാരന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് എയര്‍ലൈനിന്റെ വിശദീകരണം.

വിമാനയാത്രയില്‍ ഭിന്നശേഷിക്കാര്‍/അല്ലെങ്കില്‍ ചലനശേഷി കുറഞ്ഞ വ്യക്തികള്‍ എന്നിങ്ങനെയുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തി. എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937-ല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് എയര്‍ലൈനില്‍ പിഴ ചുമത്താന്‍ കാരണമായത്. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് മതിയായ വീല്‍ചെയറുകള്‍ ഉറപ്പാക്കണമെന്ന് എയര്‍ലൈനുകള്‍ക്ക് ഡിജിസിഎ നിര്‍ദേശമുണ്ട്.