ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനം; തീരുമാനം സർക്കാർ മരവിപ്പിച്ചു

Apr 3, 2025 - 15:19
 0  5
ഭാസ്‌കര കാരണവർ വധക്കേസ് പ്രതി  ഷെറിന്റെ മോചനം; തീരുമാനം സർക്കാർ മരവിപ്പിച്ചു

തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം നൽകാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിരുന്നില്ല. മോചനം തടയണമെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് വിവരം ലഭിച്ചിരുന്നു.

ഷെറിന് ശിക്ഷാഇളവ് നൽകാനുള്ള മന്ത്രിസഭാ ശുപാർശ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു മാസംകൊണ്ടാണ് ശിക്ഷാ ഇളവിനുള്ള ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അർഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്.

20 വർഷം ശിക്ഷ അനുഭവിച്ച രോഗികൾ പോലും ജയിലിൽ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചതാണ് വിവാദത്തിന് കാരണമായത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നൽകുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ഇതിനിടെ, സഹതടവുകാരിയെ ഷെറിൻ മർദ്ദിച്ചെന്ന് പരാതിയും ഉയർന്നുവന്നിരുന്നു. നൈജീരിയൻ യുവതിയുടെ പരാതിയിൽ ഷെറിനെതിരെ പോലീസ് കേസെടുത്തിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഷെറിൻ കഴിയുന്നത്. 

2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.