ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് എംപിമാർ പാര്‍ട്ടി വിട്ടു ബിജെപിയിലേക്ക്
ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി രാഘവ് ഛദ്ദ ഉള്‍പ്പെടെ ആറ് രാജ്യസഭാ എം പിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിവച്ചവരില്‍ ഛദ്ദയും സന്ദീപ് പതക്, അശോഖ് മിത്തല്‍ എന്നിവരും ബി ജെ പിയില്‍ അംഗത്വമെടുത്തു. ‘എ എ പിക്കു വേണ്ടി ഞാന്‍ രക്തവും വിയര്‍പ്പുമൊഴുക്കി. യുവത്വത്തിന്റെ നീണ്ട 15 വര്‍ഷങ്ങളാണ് പാര്‍ട്ടിക്കായി നല്‍കിയത്. എന്നാല്‍, പാര്‍ട്ടി ഇന്ന് അതിന്റെ തത്വങ്ങള്‍, മൂല്യങ്ങള്‍, ധാര്‍മികതഎന്നിവയില്‍ നിന്നെല്ലാം വ്യതിചലിച്ചിരിക്കുകയാണ്. രാജ്യത്തിനു വേണ്ടിയോ ദേശീയ താത്പര്യത്തിനു വേണ്ടിയോ അല്ല പാര്‍ട്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ച്, വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ്.’- ഛദ്ദ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
രാജ്യസഭയില്‍ എ എ പിയുടെ കക്ഷി നേതാവായിരുന്നു ഛദ്ദയെ ആ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഛദ്ദയും മറ്റ് പാര്‍ട്ടി നേതാക്കളുമായി കടുത്ത വാക്‌പോര് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു താനെന്നും. അതുകൊണ്ടു ആംആദ്മി പാർട്ടി വിട്ട് പോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. താൻ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്’ എന്നും ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്ത് രാജ്യസഭാ അംഗങ്ങളുള്ള എഎപിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു. ആംആദ്മി പാർട്ടി രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളിൽ നിന്നും ആ പാർട്ടി ഇപ്പോൾ അകന്നിരിക്കുകയാണ് എന്നും ഛദ്ദ ആരോപിച്ചു.