യെമെനിലേക്ക് പോകണമെന്ന നിമിഷപ്രിയയുടെ അമ്മയുടെ ആവശ്യം: കേന്ദ്ര നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി

യെമെനിലേക്ക് പോകണമെന്ന നിമിഷപ്രിയയുടെ അമ്മയുടെ ആവശ്യം: കേന്ദ്ര നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന  ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യെമെൻ സന്ദര്‍ശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജിയില്‍  ഡല്‍ഹി ഹൈക്കോടതി കേന്ദ്ര  നിലപാട് തേടി.

രണ്ടാഴ്ചയ്ക്കുള്ളില്‍ കേസില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. നവംബര്‍ 16-ന് പ്രേമകുമാരിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗങ്ങള്‍ക്കും യെമെൻ സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. എന്നാല്‍ യാത്രയ്ക്കുള്ള വിസ അനുവദിക്കേണ്ടത് യെമെൻ സര്‍ക്കാരാണെന്നും അതിനാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പവൻ നാരങ് ചൂണ്ടിക്കാട്ടി.

എന്നാല്‍, 2016 മുതല്‍ യെമെനിലക്ക് ഇന്ത്യൻ പൗരന്മാര്‍ക്ക് കേന്ദ്രം യാത്രാവിലക്ക് ഏര്‍പെടുത്തിരിയിരിക്കുകയാണെന്നും അതിനാല്‍ വിസയ്ക്കുള്ള അപേക്ഷ നല്‍കാൻ പോലും കഴിയുന്നില്ലെന്നും നിമിഷപ്രിയയുടെ അമ്മയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ. ആര്‍. സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നിര്‍ദേശിച്ചത്.

യെമെൻ പൗരൻ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമെൻ കോടതി തള്ളിയിരുന്നു. ഇതിന് എതിരായ അപ്പീല്‍ യെമെൻ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അനുകൂല വിധി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ അമ്മപ്രേമകുമാരി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശരിയത്ത് നിയമ പ്രകാരം ഉളള ബ്ലഡ് മണി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കാൻ സാധ്യതയുള്ളു. ഇതിനായി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഈ ചര്‍ച്ചകള്‍ക്ക് യെമെനിലേക്ക് പോകാൻ തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷപ്രിയ ഫോറത്തിൻറെ ഭാരവാഹികള്‍ക്കും അനുമതി നല്‍കാണെമെന്നാണ് ആവശ്യം.