ഇന്ത്യന്‍ വിദ്യാര്‍ഥിനി മയൂഷിയെ കണ്ടെത്തുന്നവര്‍ക്ക് എട്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്‌ എഫ്ബിഐ

ഇന്ത്യന്‍ വിദ്യാര്‍ഥിനി മയൂഷിയെ കണ്ടെത്തുന്നവര്‍ക്ക് എട്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്‌ എഫ്ബിഐ

ന്യൂയോര്‍ക്ക്: നാലുവര്‍ഷം മുന്‍പ്  ന്യൂജഴ്‌സിയില്‍ നിന്ന്കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച്‌ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍.

29കാരിയായ മയൂഷി ഭഗത്തിനെ കണ്ടെത്തുന്നതിനായാണ് അന്വേഷണ ഏജന്‍സി പൊതുജന സഹായം തേടിയത്. 2019 ഏപ്രില്‍ മുതലാണ് മയൂഷിയെ കാണാതായത്.

കറുത്ത നിറത്തിലുള്ള ടീഷര്‍ട്ടും പൈജാമയുമായിരുന്നു വേഷത്തിലാണ് ജഴ്‌സി സിറ്റിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മയൂഷിയെ അവസാനമായി കണ്ടത്. 2019 മേയ് 1നാണ് മയൂഷിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയത്.സംഭവത്തില്‍ ജഴ്‌സിസിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല. തുടര്‍ന്ന് എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു.

നാലുവര്‍ഷം കഴിഞ്ഞിട്ടും മയൂഷിയെ കുറിച്ച്‌ ഒരുവിവരവും ലഭിക്കാത്തസാഹചര്യത്തിലാണ് എഫ്ബിഐ പൊതുജന സഹായം തേടിയിരിക്കുന്നത്. മയൂഷിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 യുഎസ് ഡോളര്‍ പാരിതോഷികമായി നല്‍കുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ ജൂലൈയിലാണ് എഫ്ബിഐ മയൂഷിയെ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പഠനത്തിനായാണ് 2016ല്‍ മാനുഷി സ്റ്റുഡന്റ് വിസയില്‍ യുഎസില്‍ എത്തിയത്. 5 അടി 10 ഇഞ്ചാണ് ഉയരം. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു ഭാഷകള്‍ സംസാരിക്കാനറിയുന്ന യുവതിക്ക് ന്യൂജഴ്‌സിയില്‍ സുഹൃത്തുക്കളുണ്ടെന്നും എഫ്ബിഐ വ്യക്തമാക്കി. യുവതിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജേഴ്‌സി സിറ്റി പൊലീസില്‍ അറിയിക്കണമെന്നും എഫ്ബിഐ അറിയിച്ചു.