64.8 ഗ്രാം ഭാരം ; യുകെയിലെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി

64.8 ഗ്രാം ഭാരം ;  യുകെയിലെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി
യുകെയിലെ ഷ്രോപ്‌ഷെയറില്‍ നിന്ന് മെറ്റല്‍ ഡിറ്റക്ടറിസ്റ്ററായ 67കാരന്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി.
ഏകദേശം 30,000 പൗണ്ട് (31.62 ലക്ഷം രൂപ) ആണ് ഇതിന് വിലമതിക്കുന്നത്. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് റിച്ചാര്‍ഡ് ബ്രോക്ക് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ സ്വര്‍ണക്കട്ടി കുഴിച്ചെടുത്തത്. സോമര്‍സെറ്റില്‍ നിന്ന് മൂന്നരമണിക്കൂറോളം യാത്ര ചെയ്താണ് ഷ്രോപ്‌ഷെയറിലെ ഒരു കുന്നില്‍ പ്രദേശത്തുനിന്ന് ഇക്കഴിഞ്ഞ മേയില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. ഇദ്ദേഹത്തോടൊപ്പം ഒരു സംഘമാളുകളും പര്യവേഷണത്തില്‍ പങ്കാളികളായിരുന്നു.

തന്റെയൊപ്പമുണ്ടായിരുന്ന ബാക്കിയാളുകളുടെ പക്കല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പര്യവേഷണത്തിന്റെ തുടക്കത്തില്‍ കുറച്ച്‌ തുരുമ്ബിച്ച പഴയ കൂടാര കുറ്റികളാണ് തന്റെ മെറ്റല്‍ഡിറ്റക്ടര്‍ തിരിച്ചറിഞ്ഞതെന്നും റിച്ചാര്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ മണ്ണിനടിയില്‍ നിന്ന് അഞ്ച് മുതല്‍ ആറ് ഇഞ്ച് വലിപ്പമുള്ള എന്തോ കണ്ടെത്തി. മറ്റൊരു കൂടാര കുറ്റിയാണെന്ന് കരുതിയാണ് അദ്ദേഹം അവിടം കുഴിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 64.8 ഗ്രാം തൂക്കമുള്ള വലിയ സ്വര്‍ണക്കട്ടിയാണ് താന്‍ കണ്ടെത്തിയതെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അദ്ദേഹം കണ്ടെത്തിയ ഈ സ്വര്‍ണക്കട്ടി ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്. ഹിറോയുടെ നഗ്ഗറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്വര്‍ണക്കട്ടിക്ക് ലേലത്തില്‍ കുറഞ്ഞത് 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവിലയേറിയ സ്വര്‍ണക്കട്ടി കണ്ടെത്തുന്നത്. മഞ്ച് വെന്‍ലോക്കിന് സമീപത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് സ്വര്‍ണക്കട്ടി കണ്ടെടുത്തത്. ഇത് കണ്ടെടുത്തതിന് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്ബ് റെയില്‍വെ ട്രാക്ക് കടന്നുപോയിരുന്നതായി കരുതപ്പെടുന്നു.

വലിയ തോതില്‍ സ്വര്‍ണനിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന വെയില്‍സില്‍ നിന്നുള്ള തീവണ്ടി ഈ വഴി കടന്നുപോയിട്ടുണ്ടാകണമെന്നും വിലയിരുത്തപ്പെടുന്നു.