ഡാനിഷ് അലി എംപിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു
പാര്‍ലമെന്റില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
"പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും, തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു" ബി.എസ്.പി പ്രസ്താവനയില്‍ വ്യക്തമാക്കി.
നിലവില്‍ യുപിയിലെ അമ്രോഹ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഡാനിഷ് അലി. 2019-ലാണ് ജനതാദള്‍-എസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം പാര്‍ട്ടിവിട്ടണ് മായാവതിയുടെ ബിഎസ്പിയില്‍ ചേര്‍ന്ന്ത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഡാനിഷ് അലിയെ ബിഎസ്പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റില്‍ അലി നേരിട്ട പ്രശ്നങ്ങളില്‍ കോണ്‍ഗ്രസും അലിയെ പിന്തുണച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഡാനിഷ് അലി എംപി വംശീയാധിക്ഷേപത്തിന് വിധേയനായിരുന്നു. ലോക്‌സഭയില്‍ ബിജെപി എംപി. രമേഷ് ബിധുരിയാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ഡാനിഷ് അലി എംപിയെ അപമാനിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുന്നതിനിടയാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല. വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും രാഹുല്‍ ഗാന്ധി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാള്‍ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കുകയും ചെയ്തു.