കാൻസര്‍ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ ഗുളിക; നിര്‍ണായക കണ്ടുപിടിത്തവുമായി മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ: കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം വരുന്നത് തടയാൻ ഗുളിക. വീണ്ടും രോഗം ബാധിക്കുന്നത് 30 ശതമാനത്തോളം പ്രതിരോധിക്കാൻ കഴിവുള്ള മരുന്ന് കണ്ടെത്തിയതായി മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റ മെമ്മോറിയല്‍ സെൻററിലെ ഗവേഷകർ അറിയിച്ചു.
റേഡിയേഷൻ, കീമോ തെറാപ്പി എന്നിവയുടെ പാർശ്വഫലങ്ങള്‍ പകുതിയായി കുറയ്ക്കാനും കഴിയും. 10 വർഷം എടുത്താണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്വെ പറഞ്ഞു. ഏറ്റവും ചെലവ് കുറഞ്ഞ കാൻസർ ചികിസ്തയാണ് ഇത്. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിന് ഈ മരുന്ന് കൂടുതല്‍ ഫലപ്രദമാണ്.
മരുന്ന് ഉപയോഗത്തിനുള്ള അനുമതിക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ ( എഫ് എസ് എസ് എ ഐ) അപേക്ഷിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം വിപണയില്‍ എത്തിക്കാം എന്നാണ് പ്രതീക്ഷ.
"ഒരു ദശാബ്ദത്തോളമായി ടാറ്റ ഡോക്ടർമാർ ഈ ടാബ്‌ലെറ്റ് കണ്ടെത്താനായി പ്രവർത്തിക്കുകയായിരുന്നു. ടാബ്‌ലെറ്റ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ് എസ് എസ് എ ഐ) അനുമതിക്കായി കാത്തിരിക്കുകയാണ്.
ഈ ടാബ്‌ലെറ്റിന് അംഗീകാരം നല്‍കാൻ ടി ഐ എഫ് ആർ ശാസ്ത്രജ്ഞർ എഫ് എസ് എസ് എ ഐയില്‍ അപേക്ഷിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചതിന് ശേഷം ഇത് ജൂണ്‍ - ജൂലൈ മുതല്‍ വിപണിയില്‍ ലഭ്യമാകും . ക്യാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഈ ടാബ്‌ലെറ്റ് വലിയ തോതില്‍ സഹായിക്കും," സീനിയർ കാൻസർ സർജൻ പറഞ്ഞു.
മനുഷ്യരിലെ കാൻസർ കോശങ്ങള്‍ എലികളില്‍ കടത്തി വിട്ടായിരുന്നു പരീക്ഷണം.