വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി
ന്യൂഡല്‍ഹി: രണ്ടാഴ്ചയോളം ഡൽഹിയിൽ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു.
ഐക്യജനാധിപത്യ മുന്നണിയെ ചരിത്രവിജയത്തിലേക്ക് നയിച്ച സതീശന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായാണ് ഹൈക്കമാൻഡ് ഈ തീരുമാനം കൈക്കൊണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു ഡി എഫ് ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനിന്നിരുന്ന ആകാംക്ഷകൾക്കാണ് ഇതോടെ അന്ത്യമായത്.
രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും വി ഡി സതീശനുള്ള ജനകീയ പിന്തുണയും യുവത്വത്തിന്റെ ആവേശവും ഹൈക്കമാൻഡ് തീരുമാനത്തിൽ നിർണ്ണായകമായി. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി സർക്കാരിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച മികവാണ് മുന്നണിയെ നൂറ് സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്തിച്ചത്.
എ ഐ സി സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഹൈക്കമാൻഡ് പ്രതിനിധികളാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത്.