മദ്യനയ അഴിമതി കേസ് ; കെജ്രിവാള്‍ നാളെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഭാര്യ സുനിത

മദ്യനയ അഴിമതി കേസ് ; കെജ്രിവാള്‍ നാളെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഭാര്യ സുനിത

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ നിർണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്‍.

ബുധനാഴ്ച രാവിലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് സുനിത ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യനയ അഴിമതിക്കു പിന്നിലെ സത്യാവസ്ഥയും കിട്ടിയെന്ന് പറയപ്പെടുന്ന പണം എവിടെയാണെന്നുമുള്ള കാര്യങ്ങളാണ് കെജ്രിവാള്‍ കോടതിയില്‍ വെളിപ്പെടുത്തുകയെന്ന് സുനിത മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍നിന്ന് മന്ത്രിമാരായ അതിഷിക്കും സൗരഭ് ഭരദ്വാജിനും ഉത്തരവ് നല്‍കിയതില്‍ കെജ്രിവാളിനെ വിമർശിക്കുന്ന ബി.ജെ.പിയെ രൂക്ഷമായാണ് അവർ വിമർശിച്ചത്.

'കഴിഞ്ഞ രണ്ടര വർഷത്തിനിടെ പറയപ്പെടുന്ന മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയതെന്ന് കെജ്രിവാള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അഴിമതിയിലൂടെ ലഭിച്ചെന്ന് പറയുന്ന പണത്തിനുവേണ്ടിയുള്ള അന്വേഷണമായിരുന്നു. എന്നാല്‍, ഇതുവരെ അനധികൃതമായി ഒരു നയാ പൈസ പോലും കണ്ടെത്താനായിട്ടില്ല' -സുനിത കൂട്ടിച്ചേർത്തു.

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ റെയ്ഡ് ചെയ്തു, രാജ്യസഭ എം.പി സഞ്ജയ് സിങ്, മുൻ ആരോഗ്യ മന്ത്രി സത്യാന്ദേർ ജെയ്ൻ എന്നിവരെയെല്ലാം റെയ്ഡ് ചെയ്തിട്ടും ഒരു നയാ പൈസപോലും കണ്ടെടുക്കാനായില്ല.

ഞങ്ങളുടെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തിയിട്ടും 73,000 രൂപ മാത്രമാണ് കണ്ടെടുക്കാനായത്. മദ്യനയ അഴിമതിയിലൂടെ ലഭിച്ചെന്ന് പറയപ്പെടുന്ന ഈ പണമെല്ലാം പിന്നെ എവിടെ പോയി. കെജ്രിവാള്‍ എല്ലാ കാര്യങ്ങളും കോടതിയില്‍ തുറന്നുപറയുമെന്നും സുനിത വ്യക്തമാക്കി