എസ്. രാജേന്ദ്രൻ ഡല്‍ഹിയില്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി

എസ്. രാജേന്ദ്രൻ ഡല്‍ഹിയില്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ദേവികുളം മുൻ എംഎല്‍എ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.
ഡല്‍ഹിയിലെത്തിയ രാജേന്ദ്രൻ ബിജെപിയുടെ കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. രാജേന്ദ്രൻ ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോല്‍പിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മില്‍നിന്നു സസ്പെൻഡ് ചെയ്തത്. പിന്നീട് പാർട്ടി അംഗത്വം പുതുക്കാൻ അദ്ദേഹം തയാറായിരുന്നില്ല.

നേരത്തെ, ബിജെപിയുടെ ചെന്നൈയില്‍ നിന്നുള്ള ദേശീയ നേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടില്‍ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രൻ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്‍റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്‍റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതോടെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം ആയിരുന്നു.