റോക്ക് ലാൻഡ് സെന്റ് മേരീസ് ഇടവക കാതോലിക്കാ  ദിനം ആഘോഷിച്ചു

റോക്ക് ലാൻഡ് സെന്റ് മേരീസ് ഇടവക കാതോലിക്കാ  ദിനം ആഘോഷിച്ചു

മലങ്കര ഓർത്തഡോക്സ് സഭയാകമാനം എല്ലാ വർഷവും 36-ാം  ഞായറാഴ്ച്ച കാതോലിക്കാ  ദിനം അഥവാ സഭാ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സഫേണിലുള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ്  ഇടവക സഭാ ദിനം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

പരിശുദ്ധ സഭയുടെ ശ്രേഷ്ഠമായ പാരമ്പര്യം അനുസ്മരിക്കുന്നതിനും, സഭയുടെ സ്വാതന്ത്ര്യവും സ്വയം ശീർ ഷകത്വും  അയവിറക്കുന്നതിനും,  സഭാ പിതാക്കന്മാരോടുള്ള കൂറും ഭക്ത്യാദരവും ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതി നും   ഈ അവസരം സഭാ മക്കൾക്ക് സുവർണാവസരമായി.

മാർച്ച് 17-ാം തീയതി  ഞായറാഴ്ച്ച രാവിലെ ഇടവക വികാരി റവ .ഫാ .ഡോ .രാജു വർഗീസ് കാതോലിക്കേറ്റ് പതാക ഉയർത്തിയതോടു കൂടി കാതോലിക്കാ ദിനാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ .ഫാ .ഡോ .രാജു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മലങ്കര സഭാ മുൻ മാനേജിങ് കമ്മിറ്റി അംഗം , ഫിലിപ്പോസ് ഫിലിപ്പ് കാതോലിക്കാ ദിനത്തിന്റെ പ്രത്യേകതയെപ്പറ്റി സവിസ്തരം സംസാരിച്ചു.

 2017 ജൂലൈ 3 ലെ വിധിയനുസരിച്ച് 1934 ഭരണഘടനയ്ക്ക് വിധേയമായി മുമ്പോട്ട്  നീങ്ങിയാൽ പരിശുദ്ധ സഭയിൽ സമാധാനം സംജാതമാകുമെന്ന് പ്രത്യേകം എടുത്തുപറഞ്ഞു. പരിശുദ്ധ സഭയ്‌ക്കെതിരായി പ്രവർത്തിക്കുന്ന ഛിദ്രശക്തികൾക്കെതിരെ ജാഗരൂകരായിരിക്കാനും ഫിലിപ്പോസ് ഫിലിപ്പ് ഉദ്‌ബോധിപ്പിച്ചു.

ഇടവക വികാരി റവ .ഫാ .ഡോ .രാജു വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ മലങ്കര സഭയുടെ വളർച്ചയെപ്പറ്റിയും പ്രാർത്ഥനയിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഈ സഭയെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ലെന്നും അസ്സന്നിഗ്ദ്ധം പ്രസ്താവിച്ചു. സഭയ്ക്ക് വേണ്ടി പൊരുതുന്ന ഒരു  തലമുറയാണ് പരിശുദ്ധ സഭയുടെ ശക്തി എന്നും എടുത്തുപറഞ്ഞു.


തുടർന്ന് ഇടവക സെക്രട്ടറി ജെറെമിയാ ജയിംസ് ചൊല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ വിശ്വാസികൾ ഏവരും എഴുന്നേറ്റ് നിന്ന് ആവേശത്തോടുകൂടി ഏറ്റുചൊല്ലി .ആൻസി ജോർജിന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായി പാടിയ കാതോലിക്കാ മംഗള ഗാനത്തോട് കൂടി പൊതു സമ്മേളനം പര്യവസാനിച്ചു. പൊതുയോഗം തുടങ്ങുന്നതിന് മുൻപായി പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തി.    


കാതോലിക്കാ ദിനാഘോഷങ്ങൾക്ക് ഇടവക ട്രസ്റ്റി എബ്രഹാം പോത്തൻ , ഇടവക സെക്രട്ടറി ജെറമിയാ ജെയിംസ് , ജോയിന്റ് സെക്രട്ടറി സാജു ജോർജ്, ജോയിന്റ് ട്രഷറർ അജിത് എബ്രഹാം എന്നിവർ നേതൃത്വം നൽകി.