'ട്രംപുമായി വാദപ്രതിവാദത്തിന് താൽപര്യമില്ല, തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു'; മാർപാപ്പ

Apr 19, 2026 - 13:15
 0  6
'ട്രംപുമായി വാദപ്രതിവാദത്തിന് താൽപര്യമില്ല, തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു';  മാർപാപ്പ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പരസ്യമായ ഒരു തർക്കത്തിന് തനിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ. തന്റെ ആഫ്രിക്കൻ പര്യടനത്തിനിടെ നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ എല്ലാ വശങ്ങളിലും കൃത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 10 ദിവസത്തെ ആഫ്രിക്കൻ പര്യടനത്തിന്റെ മൂന്നാം ഘട്ടമായി അംഗോളയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ മാർപ്പാപ്പയായ ലിയോ, 'ലോകം ചില ഏകാധിപതികളാൽ നശിപ്പിക്കപ്പെടുകയാണ്' എന്ന് രണ്ടു ദിവസം മുമ്പ് കാമറൂണിൽ നടത്തിയ പ്രസ്താവന ട്രംപിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് വ്യക്തമാക്കി. ആ പ്രസംഗം രണ്ടാഴ്ച മുമ്പ് തയ്യാറാക്കിയതാണ്. പ്രസിഡന്റ് തനിക്കെതിരെയും തന്റെ സമാധാന സന്ദേശത്തിനെതിരെയും പ്രതികരിക്കുന്നതിനും എത്രയോ മുമ്പാണ് ഈ പ്രസംഗം തയ്യാറാക്കിയിട്ടുള്ളതെന്ന് മാർപ്പാപ്പ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മാർപ്പാപ്പയുടെ പരാമർശങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയെ സ്വാഗതം ചെയ്തു. "ഇക്കാര്യം വ്യക്തമാക്കിയതിന് ലിയോ മാർപ്പാപ്പയോട് ഞാൻ നന്ദിയുള്ളവനാണ്," വാൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.