കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നു'; പി സി ജോർജ്

കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി പി സി ജോർജ്. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്ന് പി സി ജോർജ്പറഞ്ഞു . പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമായിരുന്നു തിരിച്ചു കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിനു മുൻപു പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമായിരുന്നു പി സിയുടെ പ്രസംഗം. മുസ്ലീം പെൺകുട്ടികൾ ഇങ്ങനെ പോകുന്നില്ല. അതിനുള്ള കാരണം, 18 വയസ്സാകുമ്പോഴേ അവരെ കെട്ടിച്ചു വിടും. ക്രിസ്ത്യാനികൾ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ 28 വയസ്സായാലും കെട്ടിക്കില്ല. ശമ്പളം ഇങ്ങുപോരട്ടെ, ഊറ്റിയെടുക്കാമല്ലോ എന്ന വിചാരമാണ് പ്രശ്നമെന്നും പി സി വ്യക്തമാക്കി.
മദ്യവും മയക്കുമരുന്നുമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. എന്നാൽ, കേരളത്തിന്റെ പ്രശ്നം അതുമാത്രമാണോ? ഈരാറ്റുപേട്ടയിലെ നടയ്ക്കൽ എന്ന സ്ഥലത്ത് നിന്നും കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകുന്നില്ല. മുമ്പ് കുറവിലങ്ങാട് പള്ളിയില്‍ ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദും അപകടകരമാണെന്ന് പറഞ്ഞപ്പോള്‍ എന്തു കോലാഹലമായിരുന്നു. ആയിരങ്ങളാണ് അരമനയിലേക്ക് ആക്രമിക്കാനായി വന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു