'സർക്കാരിനെതിരെ ജനവികാരമില്ല, യുഡിഎഫിന്റേത് കള്ളപ്രചാരണം'; എം.വി. ഗോവിന്ദൻ
സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരുവിധ ജനവികാരവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.ഐ.എം നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിലൂടെ ലഭിച്ച അനുഭവങ്ങൾ ഇതിന് അടിവരയിടുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫിനെതിരെ യുഡിഎഫ് അഴിച്ചുവിടുന്ന കള്ളക്കഥകൾക്കും വർഗീയ പ്രചാരണങ്ങൾക്കുമെതിരെ ജനങ്ങൾ ജാഗ്രതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കേസിലടക്കം യുഡിഎഫ് പടച്ചുവിട്ട കള്ളക്കഥകൾ പൊളിഞ്ഞു വീണു. നിയമസഭയിൽ ചർച്ചയിൽ നിന്ന് യുഡിഎഫ് ഒളിച്ചോടിയത് സോണിയ ബന്ധം പുറത്തുവരുമെന്ന ഭയം കാരണമാണ്.
യുഡിഎഫിന്റെയും ബിജെപിയുടെയും കള്ളപ്രചാരണങ്ങൾക്ക് മാധ്യമ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ പഴയ ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട മാധ്യമങ്ങൾക്ക് ഇപ്പോൾ മുൻപത്തെ ഉശിരില്ലെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.
ബിജെപി വലിയ കൊട്ടിഘോഷങ്ങളോടെ കൊണ്ടുവന്ന പ്രധാനമന്ത്രിയുടെ സന്ദർശനം വെറും നിഷ്ഫലമായി. കേരളത്തിന് വേണ്ടി ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ല. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളിൽ വീണുപോയ ജനങ്ങൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി തടയാൻ നോക്കിയ കോൺഗ്രസ് ഇപ്പോൾ ക്രെഡിറ്റ് അടിക്കാൻ നോക്കുകയാണെന്നും, എൽഡിഎഫിന്റെ നിശ്ചയദാർഢ്യമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.