ശുഭാൻശു ശുക്ലയും സംഘവും ഭൂമിയിൽ തിരിച്ചെത്തി

ചരിത്രം കുറിച്ച് ശുഭാൻശു ശുക്ല. ബഹിരാകാശ നിലയത്തിൽ 18 ദിവസം തങ്ങിയതിന് ശേഷം ശുഭാൻശു ശുക്ലയും സംഘവും ഭൂമിയിൽ തിരിച്ചെത്തി.
ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് ശുഭാൻശു ശുക്ലയും സംഘവും സഞ്ചരിച്ച സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം കടലിൽ പതിച്ചത്. തെക്കൻ കാലിഫോർണിയയിലെ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം പതിച്ചത്.
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല ഉൾപ്പെടെയുള്ള സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ആക്സിയം 4 ദൗത്യം വിജയകരമായി അവസാനിച്ചു. പേടകം ബഹിരാകാശ നിലയവുമായുള്ള ബന്ധം ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകിട്ട് 4.45ന് വേർപെടുത്തിയിരുന്നു. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയാണ് അൺഡോക്കിങ് നടന്നത്.
2.37ന് നിലയവുമായി പേടകത്തെ ബന്ധിപ്പിച്ച വാതിൽ അടഞ്ഞു (ഹാച്ചിങ് ക്ലോസർ). തുടർന്ന് 4.45ന് 22.5 മണിക്കൂർ നീണ്ട ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. ആക്സിയം 4 ദൗത്യത്തിനായി മിഷൻ കമാൻഡർ പെഗി വിറ്റ്സൺ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല, മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി, ടൈബോർ കാപു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജൂലയ് 9ന് 14 ദിവസത്തെ ദൗത്യം പൂർത്തിയാക്കിയെങ്കിലും നാല് ദിവസം അധികം നിലയത്തിൽ ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയെത്തിയത്.